ടെഹ്റാൻ: അമേരിക്കയുമായി സമാധാന കരാർ ഉടനുണ്ടായേക്കുമെന്ന് ഇറാൻ. വാഷിംഗ്ടണും ടെഹ്റാനും മുൻപൊരിക്കലും കരാറിന് ഇത്രയും അടുത്തെത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
കരാർ ഒപ്പിട്ടാൽ അമേരിക്ക മരവിപ്പിച്ച ഇറേനിയൻ ആസ്തികൾ വിട്ടുകിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഈ കരാറിലൂടെ രാജ്യത്തിനു ഗണ്യമായ സാമ്പത്തിക സ്രോതസുകൾ തുറന്നുകിട്ടും.
നിർദിഷ്ട കരാറിലെ ആദ്യത്തെ ഘടകം അമേരിക്കയുടെ നാവിക ഉപരോധം നീക്കുകയെന്നതാണെന്നും അരഗ്ചി പറഞ്ഞതായി ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
ഹോർമുസിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന് സംയുക്ത സംവിധാനമൊരുക്കാൻ ഇറാനും ഒമാനും ശ്രമിക്കുന്നുണ്ട്. 60 ദവസത്തിനുള്ളിൽ ഇതിന്റെ കരട് ചട്ടക്കൂട് പ്രഖ്യാപിക്കും.
അതേസമയം ജലപാതയുടെ നിയന്ത്രണം ഇറേനിയൻ സായുധ സേന തുടരും. കരാറിന് തുരങ്കംവയ്ക്കാൻ ഇസ്രയേലുമായി ബന്ധപ്പെട്ട ശക്തികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.